ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ ഉഗ്ര സ്ഫോടനം. മറ്റു രണ്ട് ബസുകളിലെ ബോംബ് നിർവീര്യമാക്കി. നിർത്തിയിട്ടിരുന്ന ബസുകളിൽ സ്ഫോടനം നടന്നതിനാൽ ആളപായമില്ല.
ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി.ബാറ്റ് യാം നഗരത്തിൽ വ്യാഴാഴ്ച രാത്രി ബസുകൾ പാർക്ക് ചെയ്തിരുന്ന പ്രദേശത്താണ് സംഭവം നടന്നത്. പലസ്തീൻ ഭീകര സംഘടനകളാണ് സ്ഫോടനം നടത്തിയതെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചു. പ്രതികൾക്കായി തെരച്ചിൽ നടത്താൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായി പ്രസ്താവനയിൽ വ്യക്തമാക്കി.ആളപായമുണ്ടാവുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബാറ്റ് യാം മേയർ പുറത്ത് വിട്ട വിവരം. ചില ഇസ്രയേലി ചാനലുകൾ പൂർണമായും കത്തിനശിച്ച ബസിന്റെ ദൃശ്യം സംപ്രേഷണം ചെയ്തു. അതെസമയം രാജ്യത്തുടനീളമുള്ള ബസ് ഡ്രൈവർമാരോട് ബസുകളിൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഫോടനം നടത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ വെസ്റ്റ്ബാങ്കിൽ നിന്ന് കണ്ടെത്തിയതിന് സമാനമാണെന്ന് മധ്യ ഇസ്രായേലിൽ നിന്നുള്ള പൊലീസ് കമാൻഡർ ഹൈം സർഗറോഫ് പറഞ്ഞു. സ്ഫോടനത്തിൽ ബെഞ്ചമിൻ നെതന്യാഹു സുരക്ഷായോഗം നടത്താൻ തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബസ്സുകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത് വളരെ ഗുരുതരമായ സംഭവമായാണ് നെതന്യാഹു കാണുന്നതെന്നും വെസ്റ്റ്ബാങ്കിലെ ഭീകരവാദികൾക്കെതിരെ നിർണായക നടപടിക്ക് ഉത്തരവിടുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.