കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടതിനെ തുടർന്ന് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി എട്ടു മുതൽ രാവിലെ ഏഴ് വരെ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്നാണ് സർവ്വകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അതിരാവിലെയുള്ള പ്രഭാതസവാരിക്കടക്കം നിയന്ത്രണമുണ്ട്.
കഴിഞ്ഞദിവസം ക്യാമ്പസിന് സമീപമുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് പുലിയെ കണ്ടത്. ക്യാമ്പസിനുള്ളിലേക്ക് പുലി കടക്കാനുള്ള സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി. ഡി.എഫ്.ഒയുടെ നിർദേശത്തെ തുടർന്നാണ് സർവ്വകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയത്.