വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. വാട്ട്സ് ആപ്പ്, ഇമെയിൽ എന്നിവയിലൂടെ സന്ദേശങ്ങൾ നൽകി വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. തുറമുഖത്തെ നിയമനങ്ങൾക്കായി ഒരു ഏജൻസിയേയും നിയമിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ് വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണ്. വ്യാജ തൊഴിൽ പരസ്യങ്ങളിൽപ്പെട്ട് വഞ്ചിതരാവരുതെന്ന് തുറമുഖ കമ്പനി മുന്നറിയിപ്പ് നൽകി. അതേസമയം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പേരിൽ ഉണ്ടാകുന്ന വ്യാജവാർത്തയ്ക്ക് പിന്നാലെ പോകുന്നവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.