കണ്ണൂർ: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി. 5 ലക്ഷം വീതം 10 ലക്ഷം രൂപയാണ് മക്കൾക്ക് കൈമാറിയത്.ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചവിട്ടിൽ നെഞ്ചും തലയും തകർന്നു പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതോടെ ശരീരങ്ങളിൽ ആഘാതം ഉണ്ടായതും മരണത്തിന് കാരണമായി.
ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്ന ദമ്പതികൾ രാവിലെ കശുവണ്ടി ശേഖരിക്കാനെത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. പിന്നാലെ വാർത്ത പുറംലോകം അറിഞ്ഞതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ആനപ്പേടിയിൽ പുനരധിവാസ മേഖലയിൽ ജീവിതം വഴിമുട്ടിയെന്നും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നുമായിരുന്നു പ്രതിഷേധത്തിന് മുന്നിൽ നിന്ന നാട്ടുകാരുടെ ആവശ്യം.