ദില്ലി: 2010ലെ വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായി ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള പൂർണാധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. വിദ്യാർത്ഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർത്ഥിയ്ക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും.
ആർടിഇ നിയമത്തിന് കീഴിലുള്ള നോ-ഡിറ്റൻഷൻ നയം അനുസരിച്ച് 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർത്ഥിയെയും പരാജയപ്പെടുത്താനോ സ്കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. 8-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്. രാജ്യത്തുടനീളം സമ്മിശ്ര പ്രതികരണങ്ങളാണ് കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ തുടർന്നുണ്ടായത്.
എന്നാൽ മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, ഒഡീഷ, ദില്ലി എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങൾ പുതിയ ഭേദഗതി നടപ്പിലാക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കേരളം നേരത്തെ തന്നെ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വിദ്യാർത്ഥികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർത്ഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.
2009-ൽ അവതരിപ്പിച്ച ആർടിഇ നിയമത്തിലാണ് നോ-ഡിറ്റൻഷൻ നയം പരാമർശിക്കുന്നത്. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർ പരീക്ഷകളിൽ പരാജയപ്പെടുന്നത് കാരണം പഠനം തുടരുന്നതിൽ നിന്ന് പിന്മാറരുത് എന്നതായിരുന്നു നോ ഡിറ്റൻഷൻ നയത്തിന്റെ ലക്ഷ്യം. എന്നാൽ ഇത് ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം ഈ നയമാണെന്നും ആരോപണം ഉയർന്നു.