ചെന്നൈ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസിൽ എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി. മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു കൊടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൊബൈൽ ഫോൺ പിടിച്ചെടുത്തത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനം ആണെന്നും അന്വേഷണത്തിന്റെ പേരിൽ അനാവശ്യ ചോദ്യങ്ങൾ പാടില്ല എന്നും കോടതി ഉത്തരവിട്ടു.മാധ്യമപ്രവർത്തകരുടെ കുടുംബത്തെക്കുറിച്ചോ സ്വത്തുവിവരങ്ങളെ പറ്റിയോ എസ്ഐറ്റി ചോദിക്കരുത്. മാധ്യമപ്രവർത്തകരുടെ മൊഴി പ്രത്യേകം രേഖപെടുത്തണമെന്ന് കോടതി നിർദേശിച്ചു.
അതെസമയം ഈ മാസം 10നകം വിവരങ്ങൾ ശേഖരിക്കുന്നത് പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. പൊലീസ് അപ്ലോഡ് ചെയ്ത എഫ്ഐആർ ഡൗൺലോഡ് ചെയ്ത് വാർത്ത നൽകിയവരെ ആണ് എസ്ഐടി സമൻസ് അയച്ചു വിളിച്ചു വരുത്തി ഉപദ്രവിച്ചത്. ഇതിനെതിരെയാണ് 4 മാധ്യമപ്രവർത്തകരും ചെന്നൈ പ്രസ് ക്ലബ്ബും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്.