രാജേഷ് തില്ലങ്കേരി
പത്തനംതിട്ട : ബി ജെ പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണനും രാജിവച്ചതോടെ ഭരണം ത്രിശങ്കുവിലായി. മൂന്ന് ബി ജെ പി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് ഇവരുടെ രാജി. ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും വൈസ് ചെയര്‍പേഴ്സണ്‍ യു രമ്യയുമാണ് രാജിവെച്ചത്. എല്‍ ഡി എഫിന്റെ അവിശ്വാസത്തിന് യു ഡി എഫിന്റെയും പിന്തുണയുണ്ട്.
കേരളത്തില്‍ പാലക്കാടിന് പിന്നാലെ ബിജെപി ഭരണം പിടിച്ച മുനിസിപ്പാലിറ്റിയായിരുന്നു പന്തളം. ഭാരവാഹികള്‍ രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എല്‍ഡിഎഫ് പടക്കം പൊട്ടിച്ച് സന്തോഷം പങ്കിട്ടു. രാജി ജനാധിപത്യത്തിന്റെ വിജയമെന്ന് യു ഡി എഫ് അംഗങ്ങളും പ്രതികരിച്ചു.
കളര്‍കോട് വാഹനാപകടം: വിദ്യാര്‍ത്ഥികൾക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്
വ്യക്തിപരമായ അസൗകര്യങ്ങളാലാണ് രാജിയെന്ന് സുശീല സന്തോഷ് പ്രതികരിച്ചു. 2020 ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് പന്തളത്ത് പരസ്യമായ നിലപാടെടുത്ത് മൂന്ന് ബി ജെ പി അംഗങ്ങള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വ്യക്തിപരായ കാരണം കൊണ്ടാണ് സുശീലയും രമ്യയും രാജിവെച്ചതെന്നും നഗരസഭ ബിജെപി തന്നെ ഭരിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പ്രതികരിച്ചു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്നും ഭരണത്തില്‍ തിരിച്ചെത്തുമെന്നും സൂരജ് പ്രതികരിച്ചു.
എന്നാല്‍ ബി ജെ പിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് ഭാരവാഹികള്‍ രാജിവച്ചതെന്നാണ് ലഭിക്കുന്ന വിവരം. ശബരിമല പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് പന്തളം നഗരസഭ ബി ജെ പി പിടിച്ചെടുക്കുന്നത്.