കോട്ടയം: എക്സൈസിനെതിരെ പരോക്ഷ പ്രതികരണവുമായി കായംകുളം എംഎൽഎ യൂ പ്രതിഭ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്നായിരുന്നു പ്രതിഭയുടെ പ്രതികരണം. ലഹരിക്കേസിൽ പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. തെറ്റ് ചെയ്യാത്തവരുടെ പേര് വലിച്ചിഴക്കരുത്. അത് അവക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും എംഎൽഎ പ്രതികരിച്ചു.
ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ല. നിഷ്കളങ്കരായ ഒരു കുട്ടിയേയും ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കാൻ പാടില്ലെന്നും എംഎൽഎ പറഞ്ഞു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
അതേസമയം കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധന ഇല്ലാതെയാണെന്ന് എംഎൽഎ ആരോപണം ഉന്നയിച്ചു. മകനെ എക്സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പ്രതിഭ മൊഴി നൽകി.