കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25-ന് കേരളത്തിൽ എത്തും. കേരളത്തിൽ ഏഴുദിവസം മെസി ഉണ്ടാകുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന് കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. നവംബര്‍ രണ്ടുവരെയാണ് മെസി കേരളത്തില്‍ തുടരുക.സൗഹൃദമത്സരത്തിന് പുറമേ പൊതുപരിപാടിയിലും മെസി പങ്കെടുക്കും. ഇതിനായി 20 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി പുറത്ത് വിട്ടിട്ടില്ല.
ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷന് ഈ ക്ഷണം വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാൽ ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും തുടർന്ന് കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതമറിയിച്ചിരുന്നു. 2022-ലെ ലോകകപ്പ് നേട്ടത്തിനുശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കേരളത്തെ പരാമര്‍ശിച്ച് ആരാധകര്‍ക്ക് നന്ദിയറിയിച്ചിരുന്നു.