ഇന്ന് ഖത്തറിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹമാസ്. ചർച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്റെ പ്രഖ്യാപനം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ 312 ദിവസം പിന്നിട്ടിരിക്കുകയാണ്.
ഇതിനകം 40,000ലേറെ പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര കോടതികൾ വരെ വെടിനിർത്താൻ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതെ കുഞ്ഞുങ്ങളെയടക്കം ഇസ്രായേൽ നിർബാധം കൊന്നുതള്ളുന്നത് തുടരുന്നതിനിടെയാണ് ഹമാസിന്റെ തീരുമാനം.
ഇരുരാഷ്ട്രങ്ങൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ ക്ഷണത്തെ തുടർന്നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കെയ്റോയിലോ ദോഹയിലോ ചർച്ച നടത്താമെന്നായിരുന്നു തീരുമാനം. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് ഇസ്രായേൽ കൊലപ്പെടുത്തിയതും വെടിനിർത്തൽ ചർച്ചകളെ സ്വാധീനിച്ചിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ.
ഇതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ഗസ്സയിൽ വെടിനിർത്താനുള്ള കരാറിൽ ഉടൻ ഒപ്പുവെക്കണമെന്ന് യു.എസിൽ നിന്നുള്ള ജൂത പുരോഹിതൻമാർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോ ബൈഡനും ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എൻ സെക്യൂരിറ്റി കൗൺസിലും മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം.
ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതർക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതർ അറിയിച്ചു. സമയം പോവുകയാണ്. ഈയൊരു അവസരം മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.