തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യയിൽ നിർണായക നടപടിയുമായി പൊലീസ്. ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ കേസില്‍ പ്രതി ചേർക്കും. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
ആത്മഹത്യയില്‍ സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളില്‍ നിന്നു തട്ടിയെടുത്തുവെന്നും പിതാവ് ആരോപിച്ചിരുന്നു. സുകാന്തിന്റെ പ്രേരണയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ഹാജരാക്കിയ തെളിവുകളുടെ ആധികാരികത ഉറപ്പാക്കാൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.
സുകാന്തിനെ പിടികൂടാൻ പൊലീസ് കൊച്ചിയിലും മലപ്പുറത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.