തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ മേഘയുടെ (24) ആത്മഹത്യയിൽ കുറ്റാരോപിതനായ സുഹൃത്ത് സുകാന്തിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മേഘയുടെ വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുകാന്തിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം മലപ്പുറത്തെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
മലപ്പുറം എടപ്പാൾ സ്വദേശി സുകാന്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. യുവതിയുടെ മരണത്തിന് തൊട്ടുമുൻപുള്ള ദൈർഘ്യമേറിയ ഫോൺ കോൾ സുകാന്തിന്റേതാണെന്നും പോലീസ് കണ്ടെത്തി. മേഘയുടെ മരണത്തെ തുടർന്ന് ഇയാൾ അവധി എടുത്തിരിക്കുകയാണെന്നാണ് ജോലി സ്ഥാപനത്തു നിന്ന് ലഭിച്ച വിവരം.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ യുവാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പോലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. നിലവിലെ അന്വേഷണത്തില് തൃപ്തിയുണ്ടെന്നും യുവതിയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയുടെ അക്കൗണ്ടിൽ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പോലീസ് സ്ഥിതികരിച്ചു. യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 24 നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തെിയത്. യുവതി ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ് വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോൺചെയ്തുകൊണ്ട് ട്രാക്കിലൂടെ നടക്കുന്നതിനിടെ തീവണ്ടി വരുന്നതു കണ്ട് പെട്ടെന്ന് മേഘ ട്രാക്കിൽ കിടക്കുകയായിരുന്നുവെന്നാണ് ലോക്കോപൈലറ്റിന്റെ മൊഴി.