സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്ന വിമർശനം പിന്‍വലിച്ചതായി മന്ത്രി വി ശിവൻകുട്ടി.
കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
വിമര്‍ശനത്തില്‍ നടിയുടെ പേര് പറയാതിരുന്നത് കലാമേഖലയിലുള്ള ചലചിത്രതാരങ്ങള്‍ എല്ലാവരും സംശയനിഴലിലേയ്ക്ക് എത്തിച്ചിരുന്നു. കലോത്സവം വഴി ചലചിത്രമേഖലയില്‍ പ്രശസ്തയായ നിരവധി നടിമാരുള്ളതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ വിമര്‍ശനം വിവാദമായി മാറിയത്. അടുത്ത മാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്.
വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചിരുന്നു.