തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ.യുടെ പരാതിയിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ നൽകിയ മൊഴിക്കെതിരേ എ.ഡി.ജി.പി. പി. വിജയൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടുമാസമായിട്ടും ഇക്കാര്യത്തിൽ സമർപ്പിച്ച പരാതിയിൽ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണി നീക്കം. ഇതിനായി സർക്കാരിന്റെ അനുമതിതേടും.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അജിത്കുമാറിൽ നിന്ന് പോലീസ് മേധാവി മൊഴിരേഖപ്പെടുത്തിയിരുന്നു. തുടർന്ന് കരിപ്പൂരിലെ സ്വർണക്കടത്തിൽ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായി അജിത്കുമാർ മൊഴിനൽകിയിരുന്നു. എന്നാൽ, ഈ മൊഴി വാസ്ഥമരഹിതമാണെന്നും അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയൻ പോലീസ് മേധാവിക്ക് കത്തുനൽകി. അദ്ദേഹം ഈ കത്ത് സർക്കാരിന് കൈമാറുകയും ചെയ്തു. എന്നാൽ മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴിയിൽ രേഖപ്പെടുത്തിയിരുന്നു. കോവിഡ്കാലത്ത് വിജയൻ നേതൃത്വം നൽകിയ ഭക്ഷണവിതരണ പരിപാടിയിൽ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാറിന്റേതെന്ന് കാട്ടിയാണ് വിജയൻ പരാതിനൽകിയത്.