ന്യൂഡൽഹി: മലയാളി സി.ബി.ഐ ഇൻസ്പെക്ടർ എസ്. ഉണ്ണികൃഷ്ണൻ നായരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന ഉണ്ണികൃഷ്ണൻ നായർ നേരത്തെ കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലും സേവനം അനുഷ്ഠിച്ചിരുന്നു.
പാലക്കാട്ടെ സമ്പത്ത് കസ്റ്റഡി മരണക്കേസ് അടക്കമുള്ള പ്രധാന അന്വേഷണങ്ങൾക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണൻ നായർ. 2012 മുതൽ 2016 വരെ സസ്പെൻഷനിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
സിബിഐ എസ്.പി ആയിരുന്ന എസ്. ഷൈനിയുടെ ടെലിഫോൺ കോളുകൾ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്യുക, കേസുകളുടെ രേഖകളും തെളിവുകളും അനധികൃതമായി കൈവശം സൂക്ഷിക്കുക തുടങ്ങിയവയാണ് ഉണ്ണികൃഷ്ണൻ നായർക്കെതിരായ പ്രധാന ആരോപണങ്ങൾ.
സസ്പെൻഷനിൽ ആയിരുന്ന കാലത്ത് യാതൊരു ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകില്ലെന്നും സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.