ഭുവനേശ്വർ: ഒഡീഷയിൽ മലയാളി വൈദികന് പോലീസിന്റെ മർദനം. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പാകിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുൾപ്പെടെ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. കൂടാതെ പള്ളിയിൽ നിന്നും 40,000 രൂപ അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പറഞ്ഞു.
മാർച്ച് 22ന് ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്ക്കെത്തിയ പോലീസ് പള്ളിയിൽ കയറി തന്നെയും സഹവികാരിയെയും മർദിക്കുകയായിരുന്നു ഫാ. ജോഷി ജോർജ് പറഞ്ഞു. പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പോലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ സഹവികാരിയുടെ തോള്ളെലിനു ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ വൈദികർ ഇതുവരെയും പോലീസിൽ പരാതി നൽകിയിട്ടില്ല. രൂപത നിയമ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികൻ പറഞ്ഞു. അതേസമയം ജബൽപൂരിൽ വി എച് പി പ്രവർത്തകർ മലയാളി വൈദികരെ പോലീസ് സ്റ്റേഷനിലിട്ടു മർദിച്ച സംഭവത്തിൽ നാല് ദിവസത്തിനു ശേഷം പോലീസ് കേസെടുത്തു. എന്നാൽ ഇതുവരെയും പ്രതികളെയൊന്നും പിടികൂടിയിട്ടില്ല. ആക്രമണത്തിനിരയായ ഫാ. ഡേവിസ് ജോർജിന്റെ വീട് സന്ദർശിച്ചു മന്ത്രി കെ. രാജൻ ഐക്യദാർഢ്യം അറിയിച്ചു.