തിരുവനന്തപുരം: ആശാവർക്കർമാർ സമരം കടുപ്പിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസംഗമം ഈ മാസം 20 ന് സംഘടിപ്പിക്കാനാണ് തീരുമാനം. കേരളത്തിലെ മുഴുവൻ ആശാപ്രവർത്തകരോടും എത്താനാണ് നിർദേശം. ആവശ്യങ്ങൾ നേടാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്യായമായി സംഘം ചേർന്ന് ഗതാഗത തടസ്സമുണ്ടാക്കി നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നൽകിയത്. കൂടാതെ പൊലീസ് സമരത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസിൻെറ അന്വേഷണത്തിനായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നു.
കേരളത്തിലെ ആശാവർക്കർമാർക്കാണ് ഏറ്റവും കൂടുതൽ വേതനമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വർക്കർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ ധനമന്ത്രി സമരക്കാരെ ആരോ ഇളക്കിവിട്ടെന്ന് ആക്ഷേപിച്ചപ്പോൾ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്നായിരുന്നു മന്ത്രി വീണ ജോർജിന്റെ വാദം. വീണ ജോർജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കൽപ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാരുടെ വിശദീകരണം. അതേസമയം, അധിക്ഷേപങ്ങൾക്കും അവകാശവാദങ്ങൾക്കും മുന്നിൽ കുലുങ്ങാതെയാണ് സെക്രട്ടറിയേറ്രിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം.