കൊച്ചി: വിദ്യാർത്ഥിയായ മിഹിർ മുഹമ്മദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻഡ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മിഹിറിന്റെ മാനസിക സമ്മർദ്ദത്തിന് വൈസ് പ്രിൻസിപ്പലിന്റെ ശിക്ഷാനടപടികൾ കാരണമായിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നാളെ എറണാകുളം കളക്ടറേറ്റിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും. മിഹിറിന്റെ കുടുംബാംഗങ്ങൾക്കും സ്കൂൾ അധികൃതർക്കും ഈ സിറ്റിംഗിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതെസമയം മിഹിറിന്റെ ആത്മഹത്യയെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി. മിഹിറിന് ഉണ്ട് ദുരവസ്ഥ മറ്റാരും അനുഭവിക്കരുതെന്നും കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി തന്റെ എക്സി കുറിച്ചു. കൂടാതെ കുടുംബത്തോടുള്ള അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. കേസിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന ഹസൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.