കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ ഹൈക്കോടതി ഇടപെടല്‍. ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കാൻ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സ്പെഷ്യല്‍ ബെഞ്ച് ഉത്തരവിട്ടു. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് ഉത്തരവ്.
വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടുപേർ സംഘർഷത്തിലും ഒരാള്‍ വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ ജാവേദ് ഷമീം പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.