വത്തിക്കാൻ: അഞ്ചാഴ്ച നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ ഇന്ന് വത്തിക്കാനിലേക്ക് തിരിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആകുന്നകിന് മുന്നോടിയായി മാർപാപ്പ റോമിലെ ആശുപത്രിയുടെ ജനാലയ്ക്കരികില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെ അഭിവാദ്യം ചെയ്തു.പ്രാർഥനകളോടെ കാത്തിരുന്ന വിശ്വാസിസമൂഹത്തെ ആശീർവദിച്ച് കൊണ്ടായിരിക്കും മാർപാപ്പ മടങ്ങുകയെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഫെബ്രുവരി 14നാണ് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകളെ തുടർന്ന് 88കാരനായ ഫ്രാന്‍സിസ് മാർപാപ്പയെ റോമിലെ അഗസ്റ്റിനോ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചതോടെ ആദ്യ ആഴ്ചകളില്‍ മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും യുവാവായിരിക്കെ പ്ലൂറസി ബാധിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതും അണുബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരുന്നു. ഇതോടെ രാജി പരിഗണനയിലാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ രാജി അഭ്യൂഹങ്ങള്‍ തള്ളിയ വത്തിക്കാന്‍ മാർപാപ്പയുടെ തിരിച്ചുവരവിനാണ് കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.