ചെന്നൈ: മധുരൈയിൽ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പോലീസ് പിടിയിൽ. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കൽ അസിസ്റ്റൻ്റ് സെന്തിൽ കുമാറാണ് പിടിയിലായത്. ഇരുന്നൂറിലധികം ബാഗുകൾ ഇയാളുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു.
മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ വയോധികയുടെ ബാഗാണ് ഇയ്യാൾ മോഷ്ടിച്ചത്. 2 ബാഗുകളുമായി പടികൾ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ ഇയ്യാൾ സഹായിക്കാൻ എന്ന വ്യാജേന എത്തുകയും ബാഗുകളിലൊന്നുമായി കടന്നുകയുകയുമായിരുന്നു.
സെന്തിൽ കുമാറിൻ്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. 250ലേറെ ബാഗുകളാണ് പൊലീസ് കണ്ടെടുത്തത്. 30 പവൻ സ്വർണം, 9 ലാപ്ടോപ്പ്, 30 മൊബൈൽ ഫോണുകൾ, 2 ഐ പാഡ്. മുറി നിറയെ മോഷണ വസ്തുക്കളായിരുന്നു. കഴിഞ്ഞ6 വർഷമായി മോഷണം പതിവെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് സെന്തിൽ. മധുര, വിരുദാചലം, കരൂർ, ഈറോഡ് സ്റ്റേഷനുകളിലെല്ലാം മോഷണം നടത്തിയിട്ടുണ്ട്.
ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടും. പിന്നീട് വിലപിടിപ്പുളള വസ്തുക്കളോ, ബാഗ് മുഴുവനായോ തന്നെ മോഷ്ടിച്ച് കടന്നുകളയും. സിസിടിവി ഇല്ലാത്ത സ്ഥലങ്ങൾ അറിയാവുന്നതിനാൽ ഇതുവരെ താൻ പിടിക്കപ്പെടാതെ രക്ഷപ്പെട്ടുവെന്നും സെന്തിൽ കുമാർ മൊഴി നൽകി. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.