പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ ക്യാമറാ നിരീക്ഷണം ഇനി മുതൽ ഊർജിതമാക്കും. ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.
ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന പദ്ധതിയിൽ നിയമം ലംഘിക്കുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ ശക്തമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. മാലിന്യസംസ്കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീയ ക്യാമ്പയിൻ ഏറ്റെടുക്കുന്നത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേത്തുടർന്ന് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് തദ്ദേശഭരണ അധ്യക്ഷന്മാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായുള്ള യോഗം കഴിഞ്ഞദിവസം മന്ത്രി എം. ബി. രാജേഷ് വിളിച്ചു ചേർത്തിരുന്നു.
അതെ സമയം ക്യാമറാ നിരീക്ഷണത്തിന് പുറമേ കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യുകയെന്നതും പരിപാടിയുടെ ഭാഗമാണ്. പൊതു സ്ഥലങ്ങളിലും പ്രധാന ജംഗ്ഷനുകളിലുമുൾപ്പടെ മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് ജനകീയ സമിതികൾ നേതൃത്വം നൽകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യ വലിച്ചെറിയൽമുക്തമാക്കുക എന്നതും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.