ലഖ്നൗ: അനധികൃതമായി നിർമിച്ചെന്നു കാണിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമർശനം. നിയമവിരുദ്ധമായി വീട് പൊളിച്ചുനീക്കിയ ആറുപേർക്ക് 10 ലക്ഷംവീതം നഷ്ടപരിഹാരം നല്കാൻ സുപ്രീംകോടതി ഉത്തരവ്.വീടുകള്‍ തകർത്ത നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
പാർപ്പിടത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യഘടകമാണെന്ന് അധികാരികള്‍ ഓർക്കണം. ഈ കേസുകള്‍ നമ്മുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും കോടതി പരാമർശിച്ചു. പൊളിക്കല്‍ നോട്ടീസുകള്‍ നല്കിയ രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നോട്ടീസ് നല്‍കിയതെന്നാണ് കോടതി നിരീക്ഷണം.
2021-ലാണ് കേസിന് ആസ്പദമായ പൊളിച്ചുനീക്കല്‍ നടപടിയുണ്ടായത്. ഗുണ്ടാത്തലവൻ അതീഖ് അഹമ്മദുമായി ബന്ധമുള്ളതെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ചുനീക്കിയത്. 2023-ല്‍ അതീഖ് കൊല്ലപ്പെട്ടിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊളിച്ചുനീക്കല്‍ നടപടിയെന്നായിരുന്നു ഹർജിക്കാരുടെ പരാതി. അതേസമയം, നിയമവിരുദ്ധമായാണ് കെട്ടിടങ്ങള്‍ നിർമിച്ചത് എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന്റെ വാദം. അലഹാബാദ് ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്ന് വീട് തകർക്കപ്പെട്ടവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.