തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിച്ച് സംസ്ഥാന പൊലീസ് മേധാവി. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതിനെ തുടർന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാളുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, റെയിൽവെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങൾ, പ്രധാന തെരുവുകള്‍, ബസ് സ്റ്റാന്‍ഡുകൾ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കർശനമായി ഏർപ്പെടുത്തും. കൂടാതെ പുതുവത്സരാഘോഷം നടക്കുന്ന വിവിധ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കൂടുതലായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുൾപ്പടെ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുകയാണ്. അതെ സമയം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കുക, അഭ്യാസ പ്രകടനങ്ങള്‍, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ് തുടങ്ങിയ നിയമ ലംഘനങ്ങളും ബോര്‍ഡര്‍ സീലിങിലൂടെയും കര്‍ശന വാഹന പരിശോധനയിലൂടെയും തടയുമെന്നും അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാനും നിര്‍ദേശം നല്കിട്ടുണ്ട്.
സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിങുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് പിക്കറ്റുകളും പട്രോളിങുകളും ശക്തമാക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പങ്കെടുക്കുന്നവർ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112ല്‍ പോലീസിനെ വിവരം അറിയണമെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.