ചണ്ഡീഗഡ്: പഞ്ചാബ് – ഹരിയാന അതിർത്തിയില്‍ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി. സമരം ചെയ്യുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു. അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെയും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാന്ഥറിനെയും അടക്കം കസ്റ്റഡിയിലെടുത്തു. കർഷകർ കെട്ടിയ ടെന്റുകളും പഞ്ചാബ് പൊലീസ് പൊളിച്ചു നീക്കി. ശംഭു ഖനൗരി അതിർത്തി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചാബിലെ ആംആദ്മി സർക്കാർ പ്രതികരിച്ചു.
കാർഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, കാർഷിക വായ്പകളുടെ എഴുതിതള്ളല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 2024 ഫെബ്രുവരി 13 മുതലാണ് ശംഭു ഖനൗരി അതിർത്തികളില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഒരു വർഷത്തിലേറെയായി മേഖല അടഞ്ഞുകിടക്കുകയാണെന്ന് പഞ്ചാബ് ധനകാര്യമന്ത്രി ഹർപല്‍ സിംഗ് ചീമ പറഞ്ഞു. വ്യാപാരികളും ജനങ്ങളും അസ്വസ്ഥരാണ്. സംസ്ഥാന സർക്കാർ കർഷകർക്കൊപ്പമാണ്. കേന്ദ്രത്തിനെതിരെയാണ് അവരുടെ സമരം. അതിനാല്‍ ഡല്‍ഹിയിലോ മറ്റെവിടെയെങ്കിലുമോ കർഷകർ സമരമിരിക്കണം. പഞ്ചാബിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.