പട്ന: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ജിയുടെ കൊച്ചുമകള്‍ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. കേന്ദ്ര എംഎസ്എംഇ വകുപ്പ് മന്ത്രിയായ ജിതൻ റാം മാഞ്ജിയുടെ കൊച്ചുമകൾ സുഷ്മാ ദേവിയാണ് കൊല്ലപ്പെട്ടത്. വെടിയേല്ക്കുമ്പോള് സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
സുഷ്മാ ദേവിയും ഭർത്താവ് രമേഷും തമ്മില്‍ രാത്രിയില്‍ വാക്കുതർക്കമുണ്ടായെന്നാണ് സഹോദരി പൂനം പറയുന്നത്. തർക്കത്തിനിടെ സുഷ്മയെ ഭർത്താവ് നാടൻ തോക്കുപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് പൂനം കുമാരി ഓടിയെത്തിയപ്പോള്‍ രക്തം വാർന്നുകിടക്കുന്ന സുഷ്മയെ ആണ് കണ്ടത്. വീട്ടില്‍ വെച്ചുതന്നെ അവർ മരിച്ചുവെന്നാണ് പൂനം പോലീസിനോട് പറഞ്ഞത്.വെടിയൊച്ച് കേട്ട് സമീപവാസികളും ഓടിയെത്തിയെങ്കിലും അപ്പൊഴേക്കും ഭർത്താവ് രമേഷ് കടന്നുകളഞ്ഞിരുന്നു. ഇയാളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ബിഹാർ സർക്കാരിന്റെ മഹാദളിത് വികാസ് മിഷന്റെ ഭാഗമായാണ് സുഷ്മ ദേവി പ്രവർത്തിച്ചിരുന്നത്. ഭർത്താവ് രമേഷ് പട്നയില്‍ ട്രക്ക് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.