മലപ്പുറം: മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങി രണ്ടാംക്ലാസുകാരൻ. കുട്ടി നാല് കിലോമീറ്ററോളം നടന്ന് പരാതി പറയാൻ എത്തിയത് ഫയർ സ്റ്റേഷനിൽ. പോലീസ് സ്റ്റേഷൻ എന്ന് വിചാരിച്ചാണ് കുട്ടി ഫയർ സ്റ്റേഷനിൽ കയറിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം മാതാവിനോട് പറഞ്ഞു. എന്നാൽ മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതിന്റെ വിഷമത്തിൽ ‘ഉമ്മക്കെതിരേ കേസ് കൊടുക്കും’ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇരുമ്പുളിയിൽ നിന്ന് കാൽനടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയിൽ എത്തുകയായിരുന്നു. പോലീസ് സ്റ്റേഷൻ എന്നു കരുതിയാണ് മുണ്ടുപറമ്പിലുള്ള ഫയർ സ്റ്റേഷനിൽ കുട്ടി ചെന്ന് കയറിയത്. ‘ഉമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടു’ എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൈൽഡ് ലൈനിൽ വിളിച്ച് വിവരമറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞു. പിതാവ് എത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു.
അവധിദിവസം ആയതിനാൽ കുട്ടി അടുത്ത വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ കുട്ടി ഇത്തരത്തിൽ ഇറങ്ങിപ്പുറപ്പെട്ട കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിതാവിന് ഫോൺ വന്നപ്പോഴാണ് കുട്ടി വീടുവിട്ടിറങ്ങിയ കാര്യം വീട്ടുകാർ അറിയുന്നത്.