മൈദുഗുരി : നൈജീരിയയിലെ വടക്കൻ നൈജറില്‍ വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയിൽനിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് മറിഞ്ഞ് 60 പേര് മരിച്ചതായി റിപ്പോർട്ട്. മതപരമായ ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരണപ്പെട്ടത്. ഗബാജിബോ കമ്യൂണിറ്റിക്ക് ചുറ്റുമുള്ള നൈജർ നദിയിൽ 300 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്.
160 ഓളം പേരെ രക്ഷപ്പെടുത്തിയതായി മോക്വ ലോക്കൽ ഗവൺമെന്റ് ഏരിയ ചെയർമാൻ ജിബ്രീൽ അബ്ദുല്ലാഹി മുരേഗി പറഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ബോട്ട് മുങ്ങിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.