തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ ആരംഭം. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയോടെ കലോത്സവം ആരംഭിക്കും. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും.
കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറും.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. 15000 ത്തിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. എസ്എംവി സ്കൂളിലാണ് രജിസ്ട്രേഷൻ കൌണ്ടറുകൾ. എട്ടു വർഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്കൂൾ കലോത്സവം നടക്കുന്നത്. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.