കൊച്ചി: കഴിഞ്ഞ ആഴ്ചയിലെ മലയാള ന്യൂസ് ചാനലുകളുടെ ബാർക് റേറ്റിംഗ് കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം 95.74 പോയിന്റോടെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തന്നെയാണ്. കഴിഞ്ഞ തവണ 93.74 ആയിരുന്നു ഏഷ്യാനെറ്റിന്റെ പോയിന്റ്. അതേസമയം ഏഷ്യാനെറ്റിന് തൊട്ടുപിന്നിൽ തന്നെ 77.99 പോയിന്റോടെ റിപ്പോർട്ടർ ടിവിയും ഉണ്ട്. കഴിഞ്ഞ തവണ 79.34 ആയിരുന്നു റിപ്പോർട്ടറിന്റെ പോയിന്റ്. കഴിഞ്ഞ ആഴ്ചത്തേക്കാൾ പോയിന്റ് നിരക്കിൽ റിപ്പോർട്ടർ പിന്നിലേക്കാണ് വന്നിരിക്കുന്നത്. മാനേജ്മെന്റ് നിരന്തരം വിവാദങ്ങളില്‍ പെടുന്നതും അവര്‍ ഉള്‍പ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയര്‍ത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറിയിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് ആയിരുന്നു കോൺഗ്രസിനെ ചാനൽ ബഹിഷ്കരണത്തിലേക്ക് നയിച്ചത്. എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയൂ എന്ന തരത്തിൽ ചാനൽ പ്രതിനിധി റോഷി പാൽ നടത്തിയ റിപ്പോർട്ടിംഗ് ആണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. ചാനൽ പ്രതിനിധിയുടെ റിപ്പോർട്ടിങ്ങിനെ മാനേജ്മെന്റ് കൂടി അനുകൂലിച്ചപ്പോൾ കോൺഗ്രസും നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ചാനൽ പ്രതിനിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച കോൺഗ്രസ് സൈബർ പോരാളികൾക്കെതിരെ മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ റിപ്പോർട്ടറിനെതിരെ രംഗത്തുവന്നിരുന്നു. നേതാക്കൾ ആരും തന്നെ ഇനി ചാനലിൽ അന്തി ചർച്ചകൾക്ക് പോകേണ്ടതില്ല എന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുകയായിരുന്നു. ഇത് ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
പ്രധാനമായും രാത്രി ചർച്ചകളിൽ കോൺഗ്രസിന്റെതായ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുമ്പോൾ പോലും കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യമാണ് ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണം കുറച്ചത്. അപ്പോഴും രണ്ടാം സ്ഥാനത്ത് തുടരാൻ കഴിയുന്നത് റിപ്പോർട്ട് ചാനലിന് ആശ്വാസമാണ്. ലക്ഷക്കണക്കിന് കേബിള്‍ വരിക്കാരുളള കേരളാ വിഷന്റെ കേബിള്‍ കണക്ഷനുളളവര്‍ ടെലിവിഷന്‍ സെറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരുന്നത് റിപോര്‍ട്ടര്‍ ടിവിയാണ്. ഇത് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുവാൻ റിപ്പോർട്ടറിനെ സഹായിച്ചിട്ടുണ്ട്. കേബിള്‍ ടിവി തുറക്കുമ്പോള്‍ തന്നെ വരുന്ന ചാനലില്‍ കുറഞ്ഞത് 1 മിനിറ്റെങ്കിലും ഓരോ പ്രേക്ഷകനും ചെലവഴിക്കും. ഇതാണ് ലാന്‍ഡിങ്ങ് പേജ് എടുക്കുന്ന ചാനലിന് മിനിമം 15 പോയിന്റ് എങ്കിലും അധികമായി ലഭിക്കാന്‍ കാരണമാകുന്നത്. അഞ്ചര കോടി രൂപ ചെലവഴിച്ചാണ് റിപോര്‍ട്ടര്‍ ടി.വി കേരളാ വിഷന്റെ ലാന്‍ഡിങ്ങ് പേജ് കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനം വിട്ടുക്കാെടുക്കാതെ 67.14 പോയിന്റോടെ തുടരുകയാണ് ട്വന്റി ഫോർ ന്യൂസ്. കഴിഞ്ഞ തവണ 64.74 ആയിരുന്നു ചാനലിന്റെ പോയിന്റ്. മൂന്ന് ശതമാനത്തിലേറെ പോയിന്റിന്റെ വർദ്ധനവ് 24ന് ലഭിച്ചിട്ടുണ്ട്. മനോരമ ന്യൂസ് 40.93 പോയിന്റുമായി നാലാം സ്ഥാനത്തും, 39.89 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.20.04 പോയിന്റുമായി ജനം ടിവി ആറാം സ്ഥാനം നിലനിർത്തുമ്പോൾ 17.92 പോയിന്റുകളോടെ കൈരളി ടിവി പട്ടികയിൽ ഏഴാമതാണ്. സിപിഎം പാർട്ടി ചാനൽ ആയ കൈരളിയെ പിന്നിലാക്കിയുള്ള ജനം ടിവിയുടെ മുന്നേറ്റം ചെറിയ കാര്യമല്ല. 13.79 പോയിന്റോടെ ന്യൂസ് 18 എട്ടാമതും 8.96 പോയിന്റോടെ മീഡിയാ വൺ ഒമ്പതാം സ്ഥാനത്തും തുടരുകയാണ്. 24 ന്യൂസിൽ നിന്നും വേണു മീഡിയ വണ്ണിലേക്ക് എത്തിയെങ്കിലും അതിന്റെ നേട്ടമൊന്നും റേറ്റിങ്ങിൽ പ്രകടമായതേയില്ല.