ന്യൂഡൽഹി: കലാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സുപ്രീംകോടതി. ആത്മഹത്യചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇതിനായി കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കൽപ്പിത സർവകലാശാലകളിലെ ജാതിവിവേചനം ഇല്ലാതാക്കാനുള്ള നിയന്ത്രണ സംവിധാനത്തിന്റെ കരട് വിജ്ഞാപനം ചെയ്യാൻ സുപ്രീംകോടതി യുജിസിക്ക് നിർദേശം നൽകി. കരട് വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിധീകരിച്ച് അതിൽ നിന്നും അഭിപ്രായ, നിർദേശങ്ങൾ തേടണമെന്നും കോടതി ആവശ്യപ്പെട്ടു. യുജിസി റെഗുലേഷനിൽ പറയുന്ന തുല്യ അവസര സെല്ലുകൾ എത്ര സ്ഥാപനങ്ങളിൽ രൂപവത്കരിച്ചുവെന്നതിന്റെ വിവരം എടുക്കുവാനും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.