കാസർഗോഡ്: കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള മനുഷ്യനിര്‍മിതമല്ലാത്ത തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ പ്രദേശവാസിയായ സ്ത്രീ മോട്ടോര്‍ നിര്‍ത്താന്‍ പമ്പ്ഹൗസിലേക്ക് പോയ സമയത്തായിരുന്നു സമീപത്തെ പാറക്കെട്ടില്‍നിന്ന് ഗര്‍ജനം കേട്ടത്.പിന്നീട് അവര്‍ കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ്, പുലിക്കായി കൂടിവെക്കാൻ ഒരുങ്ങുകയായിരുന്നു. ഈ സമയത്താണ് പുലി, തുരങ്കത്തില്‍ കുടുങ്ങിയത്.
രണ്ടുമാസത്തോളമായി പ്രദേശത്ത് പുലിഭീതി നിലനിൽക്കുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി. പന്നിക്കുവെച്ച കെണിയില്‍ പുലി കുടുങ്ങിയതാണോ എന്ന സംശയവുമുണ്ട്.പുലിയുടെ സാന്നിധ്യം പറഞ്ഞുകേട്ടിട്ടുള്ള മേഖലയാണിത്. പുലിമട പോലൊരു ഗുഹയ്ക്കകത്താണ് പുലി ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. അതിന്റെ അകത്ത് കുരുക്കുപോലെ ഒന്ന് കാണുന്നുണ്ട്.
കണ്ണൂരില്‍നിന്നും വയനാട്ടില്‍നിന്നുമുള്ള ഡോക്ടര്‍മാര്‍ വന്നശേഷം അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മറ്റുകാര്യങ്ങള്‍ ചെയ്യുമെന്ന് ഡി.എഫ്.ഒ. കെ. അഷ്റഫ്, മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. അതെസമയം ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലി പുറത്തിറങ്ങാത്തവിധം മുൻകരുതലെടുത്തിട്ടുണ്ട്. സംഭവത്തിൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.