കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലുള്ള അവഗണന ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സർക്കുലർ ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവൻ പള്ളികളിലും ഇന്ന് വായിക്കും. ആർച്ച് ബിഷപ്പ് തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിക്കുന്നു. ക്രൈസ്തവസമൂഹം നൽകിയ സംഭാവനകൾ സർക്കാർ ഓർക്കണം എന്നും കുട്ടനാട്ടിലെ നെൽ കർഷകരും മലയോര കർഷകരം അനുഭവിക്കുന്ന ദുരിതം എന്നിവ സർക്കുലറിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുകയാണെന്നും അധ്യാപക – അനധ്യാപക നിയമങ്ങൾ വിവിധ കാരണത്താൽ അട്ടിമറിക്കപ്പെടുകയാണെന്നും പറയുന്നു.
ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിവസങ്ങളെ സർക്കാർ പ്രവർത്തി ദിനങ്ങൾ ആക്കുകയാണ്. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുകയാണ്. രാഷ്ട്രീയ പാർട്ടികൾ വോട്ട് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് സഭയെ കാണുന്നതെന്നും സർക്കുലറിൽ കുറ്റപ്പെടുത്തി. ക്രൈസ്തവരുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് എവിടെയാണെന്നും പുറത്തുവിടാത്തതിന്റെ പിന്നിൽ സ്ഥാപിത താല്പര്യങ്ങൾ ആണെന്നും സർക്കുലറിൽ വിശദീകരിക്കുന്നു. അവകാശ സംരക്ഷണ റാലിയായി അടുത്ത ശനിയാഴ്ച കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ്ങ് മാർച്ച് നടത്തുമെന്നും സർക്കുലറിൽ പറയുന്നു.