മുംബൈ: എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി എ.കെ. ശശീന്ദ്രൻ തോമസ് കെ.തോമസിനായി വാദിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തന്നെ തുടരും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. അന്തരിച്ച മുന്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോയുടെ രാജി. ചാക്കോയെ പ്രസിഡന്റുസ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രന് വിഭാഗം. അതിനായി ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചാക്കോ അപ്രതീക്ഷിതമായി രാജി നൽകിയത്.
മന്ത്രിസ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ പരിഗണിക്കാനുള്ള ചാക്കോയുടെ നീക്കങ്ങളാണ് തിരിച്ചടിയായത്. മന്ത്രിമാറ്റത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ നിലപാടെടുത്തതോടെ ചാക്കോയ്ക്ക് പാര്‍ട്ടിയില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. ഒടുവില്‍ നിലനില്‍പ്പിനായി തോമസ് കെ. തോമസും ശശീന്ദ്രന് വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ നിന്നെത്തിയ ചാക്കോ പാര്‍ട്ടിയില്‍ പൂര്‍ണമായി ഒറ്റപ്പെട്ടു.