ശ്രീലങ്കയിൽ പാസഞ്ചർ ട്രെയിനിടിച്ച് ആറ് ആനകൾ ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രാജ്യ തലസ്ഥാനമായ കൊളംബോയ്ക്ക് കിഴക്കുള്ള ഹബരാനയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തെ ഇടിച്ചതിന് പിന്നാലെ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പരിക്കേറ്റ രണ്ട് ആനകൾക്ക് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.
ശ്രീലങ്കയിൽ ആനകൾ ട്രെയിൻ ഇടിച്ച് ചരിയുന്നത് അപൂർവ സംഭവമല്ല. മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഇരുവശത്തുമുള്ള മരണനിരക്ക് ഏറ്റവും ഉയർന്ന രാജ്യമാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം മാത്രം വിവിധ അപകടങ്ങളിലായി 500 ആനകൾ ചരിഞ്ഞപ്പോൾ 170 ആളുകളാണ് കൊല്ലപ്പെട്ടത്. എല്ലാ വർഷവും ട്രെയിനപകടങ്ങളിൽ മാത്രമായി കുറഞ്ഞത് 20 ആനകളോളം ചരിയുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.