കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച് സഹോദരന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എഫ്ഐആർ വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി ചമല്‍ അംബേദ്കർ ഉന്നതിയിലെ അഭിനന്ദിനെ (23)യാണ് സഹോദരൻ അർജുൻ (28) ക്ഷേത്രത്തിലെ കുരുതിത്തറയിലെ വാളെടുത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വെെകിട്ട് 5.15 ഓടെയായിരുന്നു സംഭവം. അർജുനെ ഇന്നലെതന്നെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അർജുൻ അയല്‍വാസിയായ സ്ത്രീയെ അസഭ്യം പറഞ്ഞത് അഭിനന്ദ് തടഞ്ഞതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. വെട്ടേറ്റ അഭിനന്ദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
ക്ഷേത്രത്തിലെ കുരുതിത്തറയിലെ വാളെടുത്ത് ആക്രമണം നടത്തിയതില്‍ ക്ഷേത്രക്കമ്മിറ്റി പൊലീസില്‍ പരാതി നല്കി. ആചാരത്തിന്റെ ഭാഗമായി കുരുതിത്തറയില്‍ വച്ചിരുന്ന വാള് കയ്യിലെടുത്ത് വീട്ടിലേയ്ക്ക് നടന്നുപോയായിരുന്നു അർജുൻ അനുജനെ ആക്രമിച്ചത്. ക്ഷേത്രത്തിലെ യുവജന സമിതിയുടെ അംഗമായി അർജുൻ മുൻപ് പ്രവർത്തിച്ചിരുന്നതായി ക്ഷേത്രഭാരവാഹി പറഞ്ഞു. ക്ഷേത്രക്കാര്യങ്ങളില്‍ സജീവമായി പ്രവർത്തിച്ചിരുന്നു. അർജുനെ കട്ടിപ്പാറ ലഹരിമുക്തി കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് അനുജനെ ആക്രമിക്കാൻ കാരണമെന്നാണ് വിവരമെന്നും ക്ഷേത്ര ഭാരവാഹി വ്യക്തമാക്കി.