കോട്ടയം: സാമൂഹ്യ പ്രവർത്തകനും ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ത്യയിലെയും അതുപോലെ കേരളത്തിലെയും ദളിത്-കീഴാള ജീവിതങ്ങളെ പ്രതിപാദിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും കെ.കെ. കൊച്ച് നിരന്തരം പ്രയത്നിച്ചിരുന്നു.
1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്. ആത്മകഥയായ ‘ദളിതന്’ ഏറെ ശ്രദ്ധ നേടിയിരുന്നു.