കോട്ടയം: ഡ്രൈവർമാർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരിൽ ഗുണ്ടകളും ക്രിമിനലുകളുമുണ്ടെന്നും ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കേരളത്തിലെ ഡ്രൈവിങിൽ തീരെ അച്ചടക്കമില്ലെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു. തമിഴ്നാട് കേരളത്തിലേക്ക് അനുവദിച്ച വൈക്കം- വേളാങ്കണ്ണി ബസ് സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഡ്രൈവിംഗ് ലൈസൻസുകളിൽ ബ്ലാക്ക് മാർക്ക് വരാൻ പോവുകയാണെന്നും തനിയെ ലൈസൻസ് റദ്ദാവുന്ന സംവിധാനം കേരളത്തിൽ നടപ്പാക്കാൻ പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടെ നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിന് ആറു തവണ ബ്ലാക്ക് മാര്‍ക്ക് വന്നാൽ ലൈസന്‍സ് തനിയെ സസ്പെന്‍ഡാകും. രണ്ടു വര്‍ഷത്തിനിടെ പത്തു കുറ്റകൃത്യങ്ങള്‍ പിടിച്ചാൽ ലൈസന്‍സ് തനിയെ റദ്ദാകും. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിട്ടില്ലെന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ബസ് ഓടിക്കാൻ കഴിയാത്ത സംവിധാനം വരും.
ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ കാലയളവ് നൽകുകയും ഈ കാലയളവിൽ കൂടുതൽ തെറ്റുകൾ വന്നാൽ ലൈസൻസ് റദ്ദാവുകയും ചെയ്യും. കേരളത്തിൽ ഡ്രൈവിങ്ങിൽ തീരെ അച്ചടക്കമില്ലെന്നും കേരളത്തിലെ ലൈസൻസ് സംവിധാനം കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രി തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കരന്റെ ശ്രദ്ധയിൽപ്പെടുത്തി.