കൊച്ചി: ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസില്‍ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ.ആലുവ ഗ്രേഡ് എസ്ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് കവർച്ച നടന്നെന്ന് മനസിലായത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എസ്ഐ ആണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.
ഈ മാസം 19നാണ് ചെന്നൈയില്‍ നിന്ന് ട്രെയിൻ മാർഗം ആലുവയിലേക്ക് വന്ന അസം സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കുന്ന സമയത്ത് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനൊപ്പം ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ബാഗും മറ്റ് വസ്തുക്കളും സ്റ്റേഷനിലേക്ക് പൊലീസുദ്യോഗസ്ഥർ കൊണ്ടുവന്നു.
തുടർന്ന് നടത്തിയ പരിശോധനയില്‍ ബാങ്കില്‍ നിന്നും 8000 രൂപ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ബാഗ് ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തുകയും ബന്ധുക്കള്‍ ബാഗ് പരിശോധിച്ചപ്പോള്‍ ബാഗിലാകെ കണ്ടത് 4000 രൂപയും ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വഷണം നടത്തിയപ്പോഴാണ് ഈ ബാഗില്‍ നിന്നും 4000 രൂപ തട്ടിയത് ഗ്രേഡ് ഉദ്യോഗസ്ഥൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ സസ്പെൻഡ് ചെയ്യുകയായിരുന്നു.