മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശത്തില്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്ലിം ലീഗ്. വെള്ളാപ്പള്ളി നടത്തിയത് സമൂഹത്തില്‍ വിഭാഗീയതയും വർഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വിമർശിച്ചു. വെള്ളാപ്പള്ളിക്ക് ഇത്തരം പരാമർശം ഭൂഷണമാണെങ്കിലും കേരളീയ പൊതുസമൂഹത്തിന്റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് നടത്തിയത്. വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളി മുൻപും നടത്തിയിട്ടുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കാറില്ല, രാവിലെ പറയുന്നത് വൈകിട്ട് മാറ്റി പറയും. സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയെതന്നും പിഎംഎ സലാം പറഞ്ഞു
താൻ നടത്തിയ പ്രസ്താവന യാഥാർത്ഥ്യമാണോ എന്ന് അറിയാൻ മലപ്പുറത്ത് കുറച്ച് ദിവസം വെള്ളാപ്പള്ളി താമസിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിക്കെതിരെ നിയപടി സ്വീകരിക്കാൻ ലീഗ് ആലോചിക്കുകയാണെന്നും നടപടി സ്വീകരിക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ബാധ്യതയാണെങ്കിലും അത് നിർവഹിക്കാൻ ഇടത് സർക്കാർ പരാജയപ്പെടുകയാണെന്നും പിഎംഎ സലാം കൂട്ടി ചേർത്തു.മലപ്പുറം പ്രത്യേക രാജ്യമാണെന്നും ഈഴവർക്ക് ജില്ലയില്‍ അവഗണനയാണന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എസ്എന്‍ഡിപി യോഗം നിലമ്ബൂര്‍ യൂണിയന് സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.
‘