കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ. ഇതോടെ കൂടുതൽ വിസകളും വിദ്യാര്‍ത്ഥി പെര്‍മിറ്റുകളും ഇല്ലാതാകാനുള്ള സാധ്യതകളും വർധിക്കുകയാണ്. ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയനിയമം ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനുകള്‍ (ഇടിഎ), താല്‍ക്കാലിക റസിഡന്റ് വിസകള്‍ (ടിആര്‍വി), വര്‍ക്ക് പെര്‍മിറ്റുകള്‍, സ്റ്റഡി പെര്‍മിറ്റുകള്‍ എന്നിവ നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ പിന്‍വലിക്കാന്‍ അതിര്‍ത്തി ഉദ്യോഗസ്ഥരെ അനുവദിക്കുന്നു.
പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ ബാധിക്കും. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, താല്‍ക്കാലിക താമസക്കാര്‍ എന്നിവരെ പുതിയ നടപടി ബാധിക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) കണക്കനുസരിച്ച്, കാനഡയില്‍ ഏകദേശം 4,27,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
2024 അവസാനത്തോടെ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) വിസ പ്രോഗ്രാം റദ്ദാക്കിയത് ഉള്‍പ്പെടെ ഒട്ടാവയുടെ ഇമിഗ്രേഷന്‍ ചട്ടക്കൂടിലെ നിരവധി മാറ്റങ്ങളെ തുടര്‍ന്നാണ് പുതിയ ഭേദഗതികള്‍ നടപ്പിലായത്. കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് വ്യത്യസ്ത കാരണങ്ങളാല്‍ വിസ റദ്ദാക്കാം.
ഒരു വ്യക്തിയുടെ പദവി അല്ലെങ്കില്‍ സാഹചര്യങ്ങള്‍ മാറുകയും, തെറ്റായ വിവരങ്ങള്‍ നല്‍കുക, ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരിക്കുക, അല്ലെങ്കില്‍ മരണമടയുക ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഭേദഗതി ചെയ്ത നിയമങ്ങള്‍ ഏകദേശം 7,000 അധിക താല്‍ക്കാലിക താമസ വിസകള്‍, വര്‍ക്ക് പെര്‍മിറ്റുകള്‍, പഠന പെര്‍മിറ്റുകള്‍ എന്നിവ റദ്ദാക്കുന്നതിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.