കൊച്ചി: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലുണ്ടായ മോഷണത്തിലെ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ നിഗമനം. അതിനാൽ എറണാകുളം ജില്ലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അങ്കമാലിയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളാണ് ഉള്ളതെന്നാണ് വിവരം. എറണാകുളം ഭാഗത്തേക്ക് ഇയാള്‍ പോയെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നുള്ള സൂചന.ആലുവ, അങ്കമാലി, എറണാകുളം എന്നീ നഗരപരിധിയിലും അന്വേഷണം ഇതിനോടകം തന്നെ വ്യാപിപ്പിച്ചു കഴിഞ്ഞു.
മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെ, ഏകദേശം 10 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ കൊച്ചിയിൽ പറഞ്ഞു. നഷ്ടമായത് എടിഎമ്മിൽ നിന്ന് എടുത്തുവെച്ച പണമാണ് എന്നാണ് വിവരം.
കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും ഡിഐജി വ്യക്തമാക്കി. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.