കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പൊലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പൊലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല.പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്.വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല.ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ല.കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്.ഫൊറന്‍സിക് സയന്‍സ് ലാബില്‍ ക്ളോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഏഴുഗ്രാം കൊക്കെയ്ന്‍ ആയിരുന്നു പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്ന കാര്യത്തില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഷൈൻ ടോം ചാക്കോയെ കോടതി കുറ്റവിമുക്തൻ ആക്കിയത്.