ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുണ്ടാർന്നപ്പോഴും ഇന്നലെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുകയായിരുന്നു തലസ്ഥാനം. ബിജെപിക്കെതിരെ ഓപ്പറേഷൻ താമര ആരോപണം ഉന്നയിച്ച അരവിന്ദ് കെജ്രിവാളിന്റെ മൊഴിയെടുക്കാൻ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെത്തി. എന്നാൽ, എഎപി സഹകരിക്കാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
16 എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിൽ അന്വേഷണത്തിനാണ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ കെജ്രിവാളിന്റെ വീടിനുമുന്നിൽ തടഞ്ഞു. അന്വേഷണം സംബന്ധിച്ച് രേഖകൾ ഹാജരാക്കണമെന്ന് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. ഒടുവിൽ തെളിവുകൾ ഹാജരാക്കാൻ നോട്ടീസ് നൽകി അന്വേഷണ സംഘം മടങ്ങുകയായിരുന്നു.