തിരുവനന്തപുരം: ശമ്പളവർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആശപ്രവർത്തക്കരും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. സമരനേതാക്കളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച അനുവദിക്കുന്നത്. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി കെ സദാനന്ദൻ പറഞ്ഞിരുന്നു. എന്നാൽ സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. ഇന്ന് മൂന്ന് മണിക്കാകും ഇവരുടെ കൂടിക്കാഴ്ച്ച.
അതേസമയം ആരോഗ്യമന്ത്രി വീണ ജോർജുമായി മൂന്നുതവണ സമരക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നാണ് ആശ സമര സമിതി നേതാവ് മിനിയുടെ വിമർശനം. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വെച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണ്. ബാക്കിയുള്ളവർ ആ ആവശ്യത്തെ ആവേശത്തോടെ പിന്തുണച്ചു. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു എന്നും മിനി കുറ്റപ്പെടുത്തി.