കൊച്ചി: ഒയാസിസ് കമ്പനിക്കെതിരെ മുൻ എംഎൽഎ അനിൽ അക്കര പരാതി നൽകി. എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാടിന്റെ അടിസ്ഥാനത്തിലാണ് പരാതി.
കേരളത്തിൽ കമ്പനികൾക്ക് നിയമാനുസരണം 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുവാനും കൈവശം വെയ്ക്കുവാനും സാധിക്കുകയുള്ളു. എന്നാൽ നിയമവിരുദ്ധമായി രജിസ്ട്രേഷൻ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുകയും റവന്യു വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ച് നൽകുകയും ചെയ്തു. ഈ പ്രവർത്തികൾ തികച്ചും നിയമ വിരുദ്ധവും അഴിമതിയുമാണെന്ന് അനിൽ അക്കരെ പറഞ്ഞു.
ആയതിനാൽ ഈ കമ്പനിയുടെ മിച്ച ഭൂമി സർക്കാർ ഏറ്റെടുക്കുകയും ഈ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ രജിസ്ട്രേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അഴിമതി നിരോധനവകുപ്പ് അനുസരിച്ച് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണാവശ്യം. കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാവശ്യപെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കുമാണ് അനിൽ അക്കര പരാതി നൽകിയത്.