കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തന്നെ വീണ്ടും മത്സരിപ്പിച്ചാൽ മണ്ഡലം കൈവിട്ടു പോകുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇത് സംബന്ധിച്ച ധാരണ കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. എംഎൽഎക്കെതിരെ ഉയർന്നുവന്ന പീഡന ആരോപണം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തിരുവനന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപികയായ യുവതിയാണ് എയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കോവളത്ത് വച്ച് യുവതിയെ എംഎൽഎ മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എം എൽ എ മർദിച്ചെന്നാണ് പരാതി. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസ് സ്റ്റേഷനിലേക്ക് ഫോർവേഡ് ചെയ്യുകയും അവർ അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നായിരുന്നു യുവതി പരാതി.
യുവതി ഉന്നയിച്ച ആരോപണങ്ങളെ എംഎൽഎ നേരിട്ട രീതിയും പാർട്ടിക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചിരുന്നു. പരാതിക്കാരിക്ക് പുലർച്ചെ എംഎൽഎ അയച്ച വാട്സ്ആപ്പ് സന്ദേശം വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചു. പുലർച്ച 2.20നാണ് എംഎൽഎ യുവതിയുടെ വാട്സ് ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിനുവേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും’ – എന്നായിരുന്നു സന്ദേശം. ഉയർന്നുവന്ന പീഡന ആരോപണത്തിന് പുറമേ എംഎൽഎയുടെ പ്രവർത്തനങ്ങളിലും പൊതു ജനങ്ങൾക്ക് അവമതിപ്പാണ് ഉള്ളത്. ഇതോടെയാണ് വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റിയുള്ള പരീക്ഷണത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ മനോജ് മൂത്തേടൻ, വീക്ഷണം ദിനപത്രം മാനേജിംഗ് ഡയറക്ടറും എഐസിസി അംഗവുമായ ജയ്സൺ ജോസഫ്, ചാനൽ ചർച്ചകളിലും മറ്റും സജീവമായ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി ഡോ.ജിന്റോ ജോൺ തുടങ്ങിയ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇവർ മൂന്നുപേരിൽ ആരെ മത്സരിപ്പിച്ചാലും മണ്ഡലം നിലനിർത്തുവാൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. മൂന്നുപേർക്കും മണ്ഡലത്തിൽ ഒട്ടേറെ വ്യക്തി ബന്ധങ്ങളും ഉണ്ടെന്നതും ചർച്ചകളിൽ ഇടം നേടുന്നതിന് വഴിയൊരുക്കി. യുവജന വിദ്യാർഥി സംഘടനകളുടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മനോജ് മൂത്തേടൻ പ്രവർത്തകർക്കിടയിലും പൊതു ജനങ്ങൾക്കിടയിലും വലിയ സ്വീകാര്യതയുള്ള നേതാവാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുമ്പോൾ അത്രമേൽ ജനകീയത നില നിർത്തുവാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. എ ഗ്രൂപ്പിനൊപ്പം കാലങ്ങളായി നിലകൊള്ളുന്ന മനോജിന് പെരുമ്പാവൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൃത്യമായ ഇടമുണ്ട്. മുൻപ് എൽദോസ് കുന്നപ്പിള്ളിയും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അതേ വഴിയിലാണ് മനോജ് മൂത്തേടനും എംഎൽഎ സ്ഥാനത്തേക്കുള്ള യാത്ര തുടരുന്നത്. കെഎസ്യുവിലും യൂത്ത് കോൺഗ്രസിലും എൽദോസിനൊപ്പം മനോജും കട്ടക്ക് ഉണ്ടായിരുന്നു.
കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ പി ടി തോമസിന് ശേഷം നയിക്കുന്നത് എഐസിസി അംഗം കൂടിയായ ജയ്സൺ ജോസഫ് ആണ്. കടക്കെണിയിൽ പെട്ടിരുന്ന വീക്ഷണത്തെ കൈപിടിച്ച് ഉയർത്തിയ ജയ്സന്റെ നേതൃപാടവത്തെ കോൺഗ്രസ് നേതൃത്വം വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്. അത് സ്ഥാനാർത്ഥിത്വത്തിലേക്കും ഉള്ള ജയ്സണിന് അനുകൂല ഘടകമാകും. സമീപകാലത്ത് ചാനൽ ചർച്ചകളിലൂടെ കോൺഗ്രസിന്റെ മുഖമായി മാറിയ ആളാണ് ഡോ. ജിന്റോ ജോൺ. എറണാകുളം ഡിസിസിയുടെ സാംസ്കാരിക മുഖം കൂടിയാണ് ജിന്റോ. സംസ്ഥാനത്തുടനീളം ജിന്റോയ്ക്ക് ഫോളോവേഴ്സ് പോലുമുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പും ജിന്റോയ്ക്ക് കൂടുതൽ സാധ്യതകൾ നൽകുന്നതാണ്. ഇവർക്ക് പുറമേ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ടി എച്ച് മുസ്തഫയുടെ മകൻ ടി എച്ച് സക്കീർ ഹുസൈന്റെ പേരും സജീവ പരിഗണനയിലുണ്ട്. മുൻപ് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയെ നയിച്ച അനുഭവപാടവം അദ്ദേഹത്തിന് അനുകൂല ഘടകമാകുന്നുണ്ട്. അപ്പോഴും എൽദോസിനെ മാറ്റുമ്പോൾ അദ്ദേഹം ഏതുതരത്തിൽ പ്രതികരിക്കും എന്നതിലും നേതൃത്വത്തിന് ആശങ്കകൾ ഉണ്ട്. സമീപകാലത്ത് എറണാകുളം ഡിസിസി പ്രസിഡന്റിനും ജെബി മേത്തർ എംപിക്കും എതിരെ എൽദോസ് കുന്നപ്പിള്ളി വിമർശനങ്ങൾ ഉയർത്തിയിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ടാണ് പെരുമ്പാവൂരിലെ വിഭാഗീയ വിഷയങ്ങൾ പരിഹരിച്ചത്. അതേസമയം കോൺഗ്രസ് മണ്ഡലം നിലനിർത്തുവാൻ ശ്രമിക്കുമ്പോഴു ഏതു വിധേനയും അട്ടിമറിക്കുള്ള കരുക്കൾ നീക്കുകയാണ് ഇടതു പാളയം.