ഇടുക്കി: കുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്ക് മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. അതിനാൽ പുതുതായി നാല് കെഎസ്ആർടിസി, ബസുകൾ കൂടി അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബെസ് എന്നും ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് ഡബിൾ ഡക്കർ ബസ് നടത്തുകയെന്നും നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് ഭീഷണിയല്ല ഈ ബസ് സംവിധാനം എന്നും മന്ത്രി പറഞ്ഞു. മൂന്നാറിൻ്റെ പ്രകൃതി രമണിയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് പോലും കെ എസ്ആർടിസി ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.കെഎസ്ആർടിസിയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. മൂന്നാറിൽ കെഎസ്ആർടിസിയുടെ ഭൂമിയിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ താൽപര്യപത്രം ക്ഷണിച്ചു കഴിഞ്ഞു.
മൂന്നാറിൽ നിന്നും വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് ബസുകൾ ഓടിക്കും. ബസുകൾ കൃത്യസമയത്ത് ഓടുകയും ക്യാൻസലേഷനുകൾ ഒഴിവാക്കുകയുമാണ് ലക്ഷ്യം. ജനപ്രതിനിധികളുടെ അഭിപ്രായം കൂടി പരിഗണിച്ച് 506 പുതിയ റൂട്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സ്വകാര്യ സംരംഭകർക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രതിബന്ധത കെ എസ്ആർടിസി കൈവിടില്ല. ആറ് മാസത്തിനുള്ളിൽ കെഎസ്ആർടിസിയെ പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ‘ ജിഷ ദിലീപ്, കെ എസ് ആർ ടി സി മാനേജിംഗ് ഡയരക്ടർ പി എസ് പ്രമോദ് ശങ്കർ, ബഡ്ജറ്റ് ടൂറിസം സെൽ സി ടി ഒ ആർ ഉദയകുമാർ, മൂന്നാർ യൂണിറ്റ് ഓഫീസർ എൻ പി രാജേഷ്, സെൻട്രൽ സോൺ സി ടി ഒ ടി എ ഉബൈദ് എന്നിവർ പങ്കെടുത്തു. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഗ്യാപ് റോഡ് ‘വ്യൂപോയിൻ്റ് വരെ മന്ത്രിയുടെ നേതൃത്വത്തിൽ ഡബിൾ ഡക്കർ ബസ് ആദ്യ യാത്ര നടത്തി.