നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് അറിഞ്ഞതോടെ മുന്നണികളും പാർട്ടികളും തിരക്കിട്ട ചർച്ചകളിലേക്ക് കടന്നു. മണ്ഡലം രൂപീകരിച്ചതിന് ശേഷം സിപിഎം ചിഹ്നത്തിൽ എംഎൽഎ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. ആര്യാടൻ മുഹമ്മദ് മുതൽ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ സ്വതന്ത്രരോ ആയിരുന്നു. കോൺഗ്രസ് ജില്ലാ അധ്യക്ഷൻ്റെ കസേരയിലിരുന്ന ടി കെ ഹംസയെ സ്വതന്ത്രനാക്കി അവതരിപ്പിച്ച് ജയിപ്പിച്ച സിപിഎം ഇത്തവണയും അത്തരം ചില സർപ്രൈസിനുള്ള സാധ്യത പരീക്ഷിക്കുന്നുണ്ട്. അല്ലാത്തപക്ഷം ജില്ലാ കമ്മറ്റിയംഗം വി എം ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് പി ഷബീർ എന്നിവരാണ് പരിഗണനയിൽ.
നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം. കേരളത്തില്‍ എംഎല്‍എയായിരിക്കെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് നിലമ്പൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ കുഞ്ഞാലിയായിരുന്നു. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്യത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ സ്വന്തം മണ്ഡലം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹമാണ് നിലമ്പൂര്‍ നിയോജക മണ്ഡലം.
സ്ഥാനാർത്ഥികാര്യത്തിൽ യുഡിഎഫിൽ ഏറെക്കുറെ വ്യക്തതയുണ്ട്. ആര്യാടൻ മുഹമ്മദിൻ്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തോ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്. ഇവരിൽ ഭരണരംഗത്തെ പരിചയസമ്പത്തിൻ്റെ ആനുകൂല്യമുള്ള ഷൗക്കത്തിന് മുൻതൂക്കമുണ്ട്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭാ ചെയർമാനും ആയിരിക്കെ നടപ്പാക്കിയ പദ്ധതികൾ മികവാർന്നത് ആയിരുന്നു. നഗരസഭാധ്യക്ഷനായിരിക്കെ എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കിയ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിച്ചത് നേട്ടങ്ങളിൽ ഒന്നുമാത്രമാണ്. പ്രായംകുറഞ്ഞ ഡിസിസി പ്രസിഡൻ്റെന്ന നിലയിൽ പ്രവർത്തന മികവുള്ള വി എസ് ജോയിക്ക് പ്രായം ഒരേസമയം അനുകൂലവും ചിലപ്പോൾ തിരിച്ചടിയും ആയേക്കാം. മുതിർന്ന നേതാവെന്ന നിലയ്ക്കും പരിചയസമ്പത്ത് പരിഗണിച്ചും ഷൗക്കത്തിന് അവസരം നൽകേണ്ടതാണെന്ന ധാരണ നേതൃത്വത്തിലുണ്ട്. എംഎൽഎ സ്ഥാനം രാജിവച്ച പി വി അൻവർ പിൻഗാമിയെന്ന മട്ടിൽ ജോയിയുടെ പേര് നിർദേശിച്ചത് നേതൃത്തിലാകെ അസ്വസ്ഥത ഉണ്ടാക്കിയതാണ്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയെ അൻവർ തീരുമാനിച്ചത് പോലെയാണ് ആ നീക്കത്തെ പലരും കണ്ടത്.
യുഡിഎഫ് പ്രവേശത്തിനായുള്ള അൻവറിൻ്റെ കത്ത് ഇനിയും യുഡിഎഫ് പരിഗണിച്ചിട്ട് തന്നെയില്ല. അതുകൊണ്ടുതന്നെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് അൻവറിനും ഏറെ നിർണായകമാണ്. നിലമ്പൂരിൽ യുഡിഎഫിനെ രണ്ടുവട്ടം വീഴ്ത്തിയ അൻവറിനാണ് ഇത്തവണ യുഡിഎഫ് വിജയം ഏറ്റവും അനിവാര്യമാകുന്നത്. ഇടതുസർക്കാരിനെയും സാക്ഷാൽ പിണറായി വിജയനെയും വെല്ലുവിളിച്ച് മുന്നണിവിട്ട അൻവറിന് പിടിച്ചുനിൽക്കാൻ ഇത് കൂടിയേ തീരൂ. മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎം നേതൃത്വത്തോടും ഉടക്കിയാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുന്നത്. പിന്നീട് ഡിഎംകെയിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയത്. തൃണമൂൽ കോൺഗ്രസിൽ എത്തിയെങ്കിലും രാഷ്ട്രീയ അനാഥത്വം അൻവർ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്നണിപ്രവേശം എന്ന ഔപചാരികത പരിഗണിക്കാതെ തന്നെ യുഡിഎഫ് വിജയത്തിനായി സഹകരിക്കേണ്ടി വരും.
തൻ്റെ രാഷ്ട്രിയ പ്രസക്തി നിലനിർത്താൻ ഇത് അനിവാര്യമാണെന്ന് അൻവറിന് അറിയാം. ഇതെല്ലാം യുഡിഎഫിന് അനുകൂലമാണ്. പി വി അൻവർ രാജിവച്ചപ്പോൾ തന്നെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അതെന്ന് എന്നതായിരുന്നു ആശയക്കുഴപ്പം. ഇപ്പോഴിതാ ഒരു ആഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം, നിലമ്പൂർ ആരുടെ കോട്ടയാണ്..? യുഡിഎഫിന്റെയോ, ഇടതിന്റെയോ അല്ലെങ്കിൽ പിവി അൻവറിന്റേതോ..? അത്തരം ചോദ്യങ്ങൾക്ക് ഉപതെരഞ്ഞെടുപ്പ് ഫലം ഉത്തരം പറയും. എന്തുതന്നെയായാലും നിലമ്പൂർ വീണ്ടും രാഷ്ട്രീയ കേരളത്തിന്റെ മുഖച്ഛായ മാറ്റാനുള്ള മത്സരഭൂമിയായി മാറുകയാണ്.