വാഷിങ്ടണ്‍: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിക്കരുതെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ആശ്രയിച്ചാൽ 100% നികുതി ഈടാക്കുമെന്ന് ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്സ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി.
ബ്രിക്സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.
‘ഊറ്റാന്‍ മറ്റൊരാളെ കണ്ടെത്തണം’. ബ്രിക്സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് അമേരിക്കയോട് വിട പറയാം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ബ്രിക്സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് ലഭിക്കണമെന്നും മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് താക്കീത് നൽകി.
2009-ൽ രൂപീകൃതമായ, ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ഒമ്പത് രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു അന്തർ സർക്കാർ സ്ഥാപനമാണ് ബ്രിക്സ്. അന്താരാഷ്ട്ര വിനിമയത്തിന് ഡോളറിതര കറന്‍സികള്‍ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒക്ടോബറില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയില്‍ തുടക്കമിട്ടിരുന്നു. അതേസമയം, ഡീ- ഡോളറൈസേഷന് പരിഗണനയിലില്ലെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയിരുന്നു.